ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ. ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ തിളങ്ങിയതോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 549 റൺസെന്ന നിലയിൽ അവർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്.
ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ വിൻഡീസ് ഇപ്പോൾ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 491 റൺസ് പിന്നിലാണ്. ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്ത ലഹിരു ഉദാരയുടെ (188) സെഞ്ചുറിയാണ് ലങ്കൻ ഇന്നിംഗ്സിന് കരുത്തായത്. സെഞ്ചുറിക്ക് തൊട്ടരികിൽ 92 റൺസെടുത്ത് പുറത്തായ സൊണാൽ ദിനുഷയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇവർക്ക് പുറമെ കുശാൽ മെൻഡിസ് (69), കമിന്ദു മെൻഡിസ് (84) എന്നിവരും തകർത്താടിയതോടെ വിൻഡീസ് ബൗളർമാർ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരായി. വിൻഡീസിനായി ജെയ്ഡൻ സീൽസും ഷാമർ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.